Wednesday, February 18, 2009
പറഞ്ഞു പറഞ്ഞവര്‍ മതിലുകള്‍ സൃഷ്ടിക്കുന്നു...
പിരനോയിയ അല്ലാതിരിക്കാം. പക്ഷേ, ഭയം തണുത്ത ഭീമന്‍ ഒച്ചിനെപ്പോലെ മുസ്ലിംമനസ്സില്‍ വളരുകയാണ്. അയണസ്കോയുടെ ഒരു നാടകത്തില്‍ ശവശരീരം അരങ്ങില്‍ വളരുന്നുണ്ട്. അതു ഫാഷിസമായിരുന്നു. ഇതു ഫാഷിസം സൃഷ്ടിക്കുന്ന ഭയമാണ്. സുരക്ഷയെന്നതു പേരിന്റെ പേരിലുള്ള ഒരു വികാരം മാത്രമാവുന്നു. തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ മൃദുഭാഷിയായിട്ടുകൂടി സഹയാത്രികന്‍ കശ്മീരിയായതിനാല്‍ ഉറക്കം വരാത്ത നല്ല മനുഷ്യരെപ്പറ്റി കെ.ഇ.എന്‍. എഴുതുന്നുണ്ട്. നല്ല മനുഷ്യര്‍ തന്നെയാണവര്‍. അവരുടെ പ്രധാന ആകുലത മുസ്ലിമാവുന്നുവെങ്കില്‍ അതിന് ഉത്തരേന്ത്യയില്‍ നടക്കുന്ന സ്ഫോടനങ്ങള്‍ മാത്രമായിരിക്കില്ല കാരണം. ഒരു കാലത്തു സിഖുക്കാരെ കാണുമ്പോഴായിരുന്നു നമുക്കു ഭയം. ഭിന്ദ്രന്‍വാലയുടെ കോലം കെ.എസ്.യുക്കാര്‍ മാത്രമല്ല, എസ്.എഫ്.ഐക്കാരും മുദ്രാവാക്യം മുഴക്കി ചുട്ടുചാമ്പലാക്കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നാലായിരത്തിലധികം സിഖുകാരെ വമ്പിച്ച കാര്യക്ഷമതയോടെയാണ് 'ഹിന്ദുക്കള്‍' വെട്ടിയും കുത്തിയും തീയിട്ടും കൊന്നത്. അക്കാലത്തു വരുന്ന സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഗ്രനേഡിന് സര്‍ദാര്‍ജിയുടെ മുഖമാണുണ്ടായിരുന്നത്. ഡാനിഷ് പത്രങ്ങള്‍ അതു കണ്ടായിരിക്കും പ്രവാചകനു ബോംബിന്റെ തലപ്പാവു കൊടുത്തത്; ചിന്തയുടെ അദ്ഭുതകരമായ ഐക്യം.
ശബാനാ ആസ്മി തനിക്കു മുംബൈയിലെ ആഡംബര വാസസ്ഥലങ്ങളില്‍ വീടു കിട്ടാത്തതില്‍ പരിതപിക്കുന്നു. അവര്‍ക്കു സമ്പന്നരും ഇടത്തരക്കാരും താമസിക്കുന്നിടത്തു വീടു കിട്ടില്ല. അവിടെയാണു പരമതവിരോധം വളരുന്നത്. ഒരു കാര്യവുമില്ലാത്ത കവാത്തു നടത്തുന്ന കളിമൈതാനങ്ങളില്‍ മാത്രമല്ല ഫാഷിസം വേരെടുക്കുന്നത്. വാതാനുകൂലമാക്കിയ സ്വീകരണമുറികളില്‍, ശയനഗൃഹങ്ങളില്‍ അത് ഇതിഹാസമായി, ടെലിമാര്‍ക്കറ്റിങായി, വാര്‍ത്തയായി, കവര്‍സ്റോറിയായി നേര്‍ക്കുനേരെ സംപ്രേഷണം ചെയ്യപ്പെടുന്നു. ഉപബോധമനസ്സില്‍ അതു വേരു താഴ്ത്തുന്നത് എല്ലാ വേരു പോലെയും പതുക്കെയാണ്. അതിനു പറ്റിയ വിധം ആരോരുമറിയാതെ മനസ്സില്‍ മുദ്രണം ചെയ്യപ്പെടുന്ന ചിത്രങ്ങളാണ് അവിരാമം, അനുസ്യൂതം വന്നുകൊണ്ടിരിക്കുന്നത്. മാര്‍ഷല്‍ മക്ലുയന്‍ മാധ്യമം തന്നെയാണ് സന്ദേശം എന്നു പറഞ്ഞത് ഇതുകൊണ്ടു തന്നെയാവണം. ആഗോളഗ്രാമം നിര്‍മിക്കപ്പെടുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ അകലെയാവുന്നു. നവലിബറല്‍ വികസനത്തിന്റെ വലിയ മതിലുള്ള, കോട്ടമതിലുള്ള സമൂഹങ്ങളില്‍ വംശമഹിമ നോക്കിയാണ് പ്രവേശനം. അയ്യങ്കാര്‍ക്കു വേറെ, ക്ഷത്രിയനു വേറെ, ഗൌഡസാരസ്വതനു വേറെ. അവര്‍ പച്ചക്കറി മാത്രമേ കഴിക്കൂ. വായിക്കുന്നത് അമര്‍ചിത്രകഥ.
93ല്‍ മുംബൈയില്‍ ശിവസേനയും ആര്‍.എസ്.എസും മനുഷ്യരെ താടിയും തൊപ്പിയും നോക്കി കൊന്നുകൊണ്ടിരുന്നപ്പോള്‍ അലീക്ക് പദംസീ എന്ന പരസ്യലോകത്തെ മഹാരഥന്‍ സ്വീകരണമുറിയിലെ സോഫയ്ക്കടിയില്‍ ഒരു ഇരുമ്പുപൈപ്പ് വച്ചിരുന്നുവത്രെ. ഒരു സമാധാനത്തിന്. പെട്രോളൊഴിച്ചു ദഹനത്തിനു വരുന്ന പച്ചക്കറി തിന്നുന്നവരെ ഭയപ്പെടുത്തുന്നതല്ല ഇരുമ്പുപൈപ്പ്. എന്നാലും ഒരാശ്വാസം. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പ്രഭാപൂരിതമായ വിരുന്നുകളില്‍ പല മതക്കാരുമായി ഇടപഴകുകയും ഉയര്‍ന്ന കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്ന പദംസീക്ക് ഭയം ഒരു വികാരമായി വളരാന്‍ കാരണമുണ്ടായിരുന്നില്ല. എന്നാല്‍ മഹാനഗരം അതു നിര്‍മിച്ചുകൊടുത്തു. 'പര്‍സാനിയ'യില്‍ അടുത്ത സുഹൃത്തായ മുഖ്യകഥാപാത്രത്തിന്റെ ഭാര്യക്കും മകള്‍ക്കും അഭയം കൊടുക്കാന്‍ മടിക്കുന്ന കോളജ് പ്രഫസര്‍ക്കും ഭയം നിര്‍മിച്ചു നല്‍കിയതാണ്.
കേരളത്തിലും ഭയം നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ ഓവര്‍ടൈം പണിയെടുക്കുന്നു, മിക്ക ചാനലുകളും പത്രങ്ങളും. പത്രപ്രവര്‍ത്തനം വെറും കച്ചവടമാണെന്നു കരുതുന്ന മംഗളം പോലും ചെയ്യുന്നത് ഒരേ പ്രവൃത്തി. കശ്മീരില്‍ നാലുപേര്‍ കൊല്ലപ്പെട്ട സാഹചര്യം എന്തെന്ന് ഇനിയുമാരും വ്യക്തമാക്കിയിട്ടില്ല. അവരില്‍ രണ്ടുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുമില്ല.
സപ്്തംബര്‍ 10നു കേരളത്തില്‍ നിന്നു ഹൈദരാബാദ് വഴി കശ്മീരില്‍ പോയി എ.കെ. 47 അടക്കമുള്ള എല്ലാ ആധുനികായുധങ്ങളിലും മികച്ച പരിശീലനം നേടി നാലുപേര്‍ മരിക്കുന്നത് ഒക്ടോബര്‍ ഏഴിനും 13നുമിടയ്ക്ക് എന്നാണു തിരക്കഥ. അവര്‍ പാകിസ്താനിലേക്കു പോവുമ്പോഴാണ്, അല്ല തിരിച്ചുവരുമ്പോഴാണ് എന്നു ഫാസിലിന്റെ ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ കണ്ട പോലെ ഇതിനു ദ്വന്ദ്വ സമാപ്തിയുമുണ്ട്. അവരില്‍ ഹിന്ദുമതത്തില്‍ നിന്നും ക്രിസ്തുമതത്തില്‍ നിന്നും മതേതരമായ കാരണങ്ങളാല്‍ പരിവര്‍ത്തനം ചെയ്തവരുണ്ട്. ഇതൊക്കെ ശരിയാണോ തെറ്റാണോ എന്നു വ്യക്തമായിട്ടില്ല. കാമറക്കണ്ണുകളും പേനകളും കഥാനിര്‍മാണം നടത്തുന്നത് ഒരു ഗൂഢാലോചനയാണെന്നു പറയാന്‍ പറ്റില്ല. അത് ആലോചന തന്നെയാണ്. വര്‍ഷങ്ങളായി മേലാളവര്‍ഗം കഠിനാധ്വാനം ചെയ്തു വിത്തിറക്കിയതിന്റെ ഫലങ്ങളാണവ. ഉദ്വേഗതയ്ക്കു വേണ്ടിയുള്ള വാര്‍ത്താനിര്‍മാണം നടക്കുന്നുണ്ടാവും. എന്നാല്‍ പൊതുചിന്തയില്‍ മുന്‍ധാരണയും പക്ഷപാതവും പൊതുസ്വഭാവമായതിനാല്‍ മുസ്ലിം അപരനെപ്പറ്റി എന്തും പറയാം. ന്യൂസ്റൂമില്‍ അടുത്തിരിക്കുന്ന മുസ്്ലിം യുവാവോ യുവതിയോ എത്ര പരിഷ്കരിച്ചാലും 'നമ്മില്‍'പ്പെട്ടവനല്ല. അവരുടെ ശീലങ്ങളിലും ശീലുകളിലും അന്തരമുണ്ട്. ബഹുസ്വരതയും നാനാത്വവും പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്ന പദങ്ങളാണ്. വേറിട്ടുനില്‍ക്കല്‍ കഠിനജോലിയാണ്. പൊതുസമൂഹത്തില്‍ അലിഞ്ഞുചേര്‍ന്നാല്‍ എതിര്‍പ്പുകളില്ല.
കശ്മീരില്‍ കൊല്ലപ്പെട്ട സംഭവം തന്നെയെടുക്കുക. അതില്‍ യദൃച്ഛയാ എന്‍.ഡി.എഫുകാരനായ ഒരു യുവാവ് പ്രതിയായി. സമീപകാലത്തായി കേരളത്തില്‍ വലിയ അടിയൊഴുക്കായി മാറിയ ആത്മീയ കൂട്ടായ്മകളില്‍ പെട്ടു (മിടുക്ക•ാരായ പല യുവാക്കളും താടിനീട്ടി പൈജാമ കുറുക്കി ശെയ്ഖിന്റെ ഖബറിടത്തില്‍ ആത്മീയനിര്‍വൃതിക്കായി കുത്തിയിരിക്കുന്നു.) എന്നു കരുതപ്പെടുന്ന അയാള്‍ക്കു കശ്മീരില്‍ നിന്നു സുഹൃത്ത് ഫോണ്‍ ചെയ്തുവത്രെ. അതുമാത്രം. എന്നാല്‍ പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട ബാക്കിയെല്ലാവരുടെയും മുന്‍കാല ജീവിതവും പശ്ചാത്തലവും മറ്റു ചില കേന്ദ്രങ്ങളുമായിട്ടാണ് അവര്‍ക്കു ബന്ധമെന്നു വ്യക്തമാക്കുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനമെന്ന മഹദ്കൃത്യമാണു നടക്കുന്നതെങ്കില്‍ ആ വഴിയില്‍ ഏറെ സഞ്ചരിക്കണമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത സിമിയെപ്പറ്റി വീണ്ടും നിറംപിടിപ്പിച്ച നുണകള്‍ വാക്കുകളായും ദൃശ്യങ്ങളായും വരുന്നു. കാല്‍നൂറ്റാണ്ടു മുമ്പു സിമിക്കാരായിരുന്നവര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളും ചടങ്ങുകളും നിഗൂഢതയുടെ മൂടല്‍മഞ്ഞില്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഇടതുരാഷ്ട്രീയത്തിന്റെ പിന്തുണ കിട്ടിയവര്‍ ഇക്കൂട്ടത്തില്‍പ്പെടില്ല. ആത്മീയ കൂട്ടായ്മകള്‍ സൃഷ്ടിക്കുന്ന പ്രസംഗകരും അതില്‍പ്പെടില്ല. തങ്ങള്‍ക്കു വഴങ്ങാത്തവരെയോ തങ്ങളേക്കാള്‍ യുക്തിസഹമായ പ്രത്യയശാസ്ത്രമുള്ളവരെയോ ആണ് ലക്ഷ്യം.
അന്യവല്‍ക്കരണത്തിന്റെ അപകടങ്ങളെപ്പറ്റി ഇടമുറിയാതെ സംസാരിക്കുന്നവരുടെ ആ മൌനമാണ് അദ്ഭുതകരമായിരിക്കുന്നത്. ഒരു മുസ്ലിംസുഹൃത്തിനും ഹിന്ദുസുഹൃത്തിനും ഒന്നിച്ചൊരു വാര്‍ത്തവായിക്കുകയോ കാണുകയോ ചെയ്യാന്‍പറ്റാത്ത അവസ്ഥ ഉത്തരേന്ത്യയില്‍ വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഹിന്ദു അമര്‍ ഉജാല വായിക്കുന്നു; മുസ്ലിം ഉര്‍ദു രാഷ്ട്രീയ സഹാറ വായിക്കുന്നു. അവര്‍ക്കിടയില്‍ പൊതുവായി യാതൊന്നുമില്ല. ആത്വിഫ് അമീന്‍ എന്നു കേട്ടാല്‍ ഹിന്ദുവിനു ഭീകരവാദി, കിശോര്‍കുമാര്‍ എന്നു കേട്ടാല്‍ മുസ്ലിമിനു പോലിസ് ചാരന്‍. രണ്ടുപേരും വ്യത്യസ്തരാവാന്‍ കിണഞ്ഞു ശ്രമിക്കുന്നു. വസ്ത്രത്തിലതു കൂടുതലുണ്ട്. മുസ്ലിം താടിരോമങ്ങളുടെ നീളം നോക്കുമ്പോള്‍ ഹിന്ദു നെറ്റിയിലെ തിലകവൈചിത്യ്രങ്ങളില്‍ ശ്രദ്ധിക്കുന്നു. ഒരു ഭാഷ സംസാരിക്കുമെങ്കിലും അവര്‍ക്കൊരേ വാക്കിനു രണ്ടര്‍ഥമാണുള്ളത്. വിഷമയമായ സംശയരോഗത്തിന്റെ കറുത്തപുകയുള്ള അത്തരം അന്തരീക്ഷമാണ് കേരളത്തില്‍ പിണറായി വിജയനും കൃഷ്ണദാസും സ്വയമറിയാതെ എം.കെ. മുനീറും നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് വൈക്കിലശ്ശേരിയില്‍ തബ്ലീഗ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം 'നാട്ടുകാര്‍' തടഞ്ഞുനിര്‍ത്തിയത്രെ. അവര്‍ മറുഭാഷ സംസാരിക്കുകയും മറുവേഷം ധരിക്കുകയും ചെയ്തതു തന്നെയായിരുന്നു പ്രശ്നം. തിരൂരില്‍ ജാര്‍ഖണ്ഡില്‍ നിന്നു വന്ന രണ്ടു യുവാക്കളായിരുന്നു ഇരകള്‍. അതു ബ്രേക്കിങ് ന്യൂസായി; സ്ഥിരം സ്്ക്രോളിങായി, ഫോളോ അപ്പായി ചത്തൊടുങ്ങുമ്പോള്‍ മറ്റൊരു വിഷജീവി ശീല്‍ക്കാരത്തോടെ തലപൊക്കുന്നു.
കറുത്തവംശജനായ അമേരിക്കന്‍ കവി ലാംഗ്സ്റന്‍ ഹ്യൂസ് ബാല്യകാലത്തില്ലാത്ത മതിലുകള്‍ തനിക്കു ചുറ്റും ഉയരുകയും അതു സൂര്യനെ മറയ്ക്കുകയും ചെയ്യുന്നതിനെപ്പറ്റി വിലപിച്ചിട്ടുണ്ട്. സമ്മതിനിര്‍മാണത്തിനനുസരിച്ചാണ് മതിലുകളുടെ ഉയരം കൂടുന്നതെന്നു ഹ്യൂസ് എഴുതിയില്ല. എന്നാല്‍ അതായിരുന്നു സത്യം.
കേരളത്തിലും മതിലുകളുയരുകയാണ്; സമുദായങ്ങള്‍ തലയിടിച്ചു മരിക്കുന്ന മതിലുകള്‍.
Tuesday, February 17, 2009
വേലുലാലുവേല
Monday, February 16, 2009
പ്രണയം
.
പ്രണയം എന്നതു വീരപ്പനെ കാത്തുനിന്ന എസ്.ടി. എഫ് കാരെപ്പോലെയാണു. അനന്തമായ കാത്തിരിപ്പു മാത്രമെ ഉണ്ടാകു.
.
പ്രണയം എന്നതു ഇന്‍ഡ്യന്‍ റെയില്‍വ്വേ പോലെയാണു. എവിടെയെങ്കിലും എത്തിയാല്‍ എത്തി. ഇല്ലെങ്കില്‍ എത്തിയിടത്തു ഇരുന്നോളണം.
.
പ്രണയം എന്നതു സുനാമിയാണു. ആഞ്ഞടിച്ചു വരും. അതുപോലെത്തന്നെ തിരിച്ചും പോവും. നൊമ്പരം മാത്രം ബാക്കിയാവും.
.
പ്രണയം എന്നതു തേങ്ങാക്കൊലയാണു. തലയില്‍ വീണാല്‍ പിന്നെ ബോധം ഉണ്ടാകില്ല.യാന്ത്രികമായിട്ടങ്ങിനെ പോകും ജീവിതം.
Wednesday, February 11, 2009
Tuesday, February 10, 2009
വീണ്ടും വര്‍ഗീയ കാര്‍ഡ്
മഞ്ഞുകാലം വരുംതോറും മാവിലെല്ലാം പൂവ് കാണാം' എന്ന് പറയുമ്പോലെ തെരഞ്ഞെടുപ്പ് കാലം വരുമ്പോഴെല്ലാം ബി.ജെ.പിയുടെ നാവില്‍ രാമനാമവും രാമക്ഷേത്രവും പൂത്തുവിളയാടും. രാഷ്ട്രീയമായി ഇന്ത്യയിലെ ജനങ്ങളെ ആകര്‍ഷിക്കാനോ രാജ്യത്തെ നയിക്കാനോ തീരെ കെല്‍പ്പില്ലാത്ത പ്രാകൃതമനസ്കരായ ഒരു കൂട്ടം വര്‍ഗീയ വാദികള്‍ നയിക്കുന്ന ബി.ജെ.പി മതവികാരം എടുത്തുയര്‍ത്തി ഇന്ത്യാ മഹാരാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാം എന്ന് എപ്പോഴും വ്യാമോഹിക്കുന്നു. മുഹമ്മദാലി ജിന്ന എങ്ങനെയാണോ അയല്‍രാജ്യമായ പാകിസ്ഥാനെ ഒരു മതരാഷ്ട്രമാക്കി മാറ്റിയത് അതുപോലെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്. വിഭിന്നങ്ങളായ വിശ്വാസ പ്രമാണങ്ങളും ആചാര മര്യാദകളും ജീവിത രീതികളും പുലര്‍ത്തി പല ഭാഷകള്‍ സംസാരിച്ച് ജീവിക്കുന്ന 110 കോടി ജനങ്ങളുടെ ഒരു മഹാരാജ്യമാണ് ഇന്ത്യ.
നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ആത്മാവിനെ അചഞ്ചലമായി നിലനിര്‍ത്തുന്നത്. മഹാത്മാ ഗാന്ധി ജീവന്‍ കൊടുത്ത് നേടിയതും ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ രാജീവ് ഗാന്ധി വരെയുള്ളവര്‍ താലോലിച്ച് വളര്‍ത്തിയതും ആണ് ഇന്ത്യയുടെ മതനിരപേക്ഷത. ഡോ: ബി.ആര്‍. അംബേദ്കര്‍ വര്‍ഷങ്ങളോളം അനുധ്യാനിച്ച് രൂപംകൊടുത്തതാണ് ഈ ജനാധിപത്യ പരമാധികാര രാഷ്ട്രത്തിന്റെ ഭരണഘടന. മതവിശ്വാസം വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അത് ഏറെക്കുറെ സ്വകാര്യവുമാണ്. രാഷ്ട്രീയ ഭരണ വ്യവസ്ഥയുമായി മതവിശ്വാസത്തെ കൂട്ടിക്കലര്‍ത്തുന്നത് ആധുനിക സമൂഹത്തിന് സ്വീകാര്യമാവില്ല. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടേയും വികാസത്തിലൂടെ രൂപപ്പെടുന്ന ഭൗതിക വളര്‍ച്ചയുടെ അടിത്തറ സൃഷ്ടിക്കുന്ന ഭരണകൂടങ്ങള്‍ വ്യക്തിയുടെ ഇഷ്ടാനിഷ്ടമായ മത ആചാരവുമായി ഇടപഴകിയാല്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളരും. അങ്ങനെ ഭിന്നിപ്പിച്ച് മുതലെടുക്കാം എന്ന് വ്യാമോഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയില്‍ ബി.ജെ.പിയാണ്.
വികസന പ്രശ്നങ്ങളോ സാമ്പത്തിക നയങ്ങളോ രാഷ്ട്രീയ തത്വശാസ്ത്രങ്ങളോ ഉയര്‍ത്തി വിവിധ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ ബി.ജെ.പിക്ക് ഒരിക്കലും കഴിയുന്നില്ല. അതിനാല്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും അകറ്റി ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ വൈകാരികമായി സ്വാധീനിക്കാന്‍ രാമക്ഷേത്ര നിര്‍മ്മാണം ഉപകരിക്കും എന്ന് ബി.ജെ.പിയുടെ മൂഢന്‍മാരായ നേതാക്കള്‍ ഇപ്പോഴും വിശ്വസിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും എന്നാണ് നാഗ്പൂരില്‍ ചേര്‍ന്ന ബി.ജെ.പി നിര്‍വ്വാഹക സമിതി യോഗത്തില്‍ എല്‍.കെ. അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും സാക്ഷിനിര്‍ത്തി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചത്. പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ നിയമനിര്‍മ്മാണത്തിലൂടെ അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ പറയുന്നു.
എന്‍.ഡി.എ അധികാരത്തിലിരുന്നപ്പോള്‍ 1998ന് ശേഷം രാമക്ഷേത്ര നിര്‍മ്മാണം, പൊതുസിവില്‍ നിയമം, ഭരണഘടനയിലെ 370-ാം വകുപ്പ് എന്നീ വിഷയങ്ങളില്‍ തികഞ്ഞ മൗനം പാലിച്ച ബി.ജെ.പി ഇലക്ഷന്‍ മാത്രം ലക്ഷ്യമാക്കിയാണ് വീണ്ടും അയോധ്യാ പ്രശ്നം എടുത്ത് മുന്നിലിട്ടത്. നാഗ്പൂരിലെ വേദിയില്‍ അച്ചടിച്ച് വിതരണം ചെയ്ത രാജ്നാഥ് സിംഗിന്റെ പ്രസംഗത്തില്‍ രാമക്ഷേത്ര നിര്‍മ്മാണ പ്രശ്നം പറഞ്ഞിരുന്നില്ല. ആര്‍ എസ് എസിന്റെ ആസ്ഥാനത്ത് ഈ വിഷയം ഉള്‍പ്പെടുത്തി പ്രസംഗം കൊഴുപ്പിച്ച രാജ്നാഥ് സിംഗ് വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ചാല്‍ മാത്രമേ അടുത്ത തെരഞ്ഞെടുപ്പിന് പച്ചതൊടുകയുള്ളൂ എന്ന് വിചാരിക്കുന്നുണ്ടാകാം. 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യത്തിലൂടെ 2004ല്‍ ബി.ജെ.പി ജനങ്ങളുടെ വോട്ട് തേടിയെങ്കിലും വിജയിക്കാനായില്ല. കേവലം വികസന മുദ്രാവാക്യങ്ങള്‍കൊണ്ട് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകാം ബി.ജെ.പി ഇപ്പോള്‍ അവരുടെ തനി നിറം പുറത്തെടുത്തിരിക്കുന്നത്.
1992 ഡിസംബറില്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കാന്‍ ബി.ജെ.പിക്ക് ഒത്താശ ചെയ്ത യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് ഇപ്പോള്‍ ആ പാര്‍ട്ടിയില്‍ ഇല്ല. അദ്ദേഹം അന്നത്തെ തന്റെ നടപടിയില്‍ കഴിഞ്ഞ ദിവസം അഗാധമായ ഖേദം പ്രകടിപ്പിച്ചിരുന്നു. കല്യാണ്‍ സിംഗിനെ കൊണ്ട് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പാപം ചെയ്യിച്ച ബി.ജെ.പിക്ക് അതില്‍ യാതൊരു ഖേദവുമില്ല. എന്നു മാത്രമല്ല അതില്‍ അവര്‍ അഭിമാനിക്കുകയും ക്ഷേത്ര പുനര്‍ നിര്‍മാണവുമായി മുന്നോട്ട് പോകുമെന്ന് പറയുകയും ചെയ്യുന്നു. ആധുനിക ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു രാമക്ഷേത്രമല്ല ആവശ്യം. ആഗോളതലത്തില്‍ വീശിയടിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയില്‍ അചഞ്ചലമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നയിച്ചുകൊണ്ടുപോകുന്ന വിശാലവീക്ഷണമുള്ള ഒരു ഭരണകൂടത്തെയാണ് ഇന്നത്തെ ഇന്ത്യയ്ക്ക് ആവശ്യം.